കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 2

ആലില പദ്ധതി : സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതി.
വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതിയാണിത്.
ആശാഭവന്‍ : മനോരോഗ ചികിത്സയ്ക്കുശേഷം ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. ഇത്തരം ആറു സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും വനിതകള്‍ക്കായി പ്രത്യേക ആശാഭവനുകള്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്മാര്‍ക്കായി എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ആശാഭവനുകളുണ്ട്.
ആശാകിരണം : സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആശാകിരണം.
ആശ്വാസകിരണ്‍: കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി. 600 രൂപയാണ് നല്‍കുന്നത്.
ആശ്വാസ്: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്കു കായിക – വിദ്യാഭ്യാസം, കലാപഠനം, തൊഴില്‍ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത സ്കൂളുകളെ ആശ്വാസ (ആര്‍ട്‌സ്, സ്പോര്‍ട്സ് വര്‍ക്ക്, എജുക്കേഷന്‍ ആന്‍ഡ് സ്‌കൂള്‍) കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതി.
ആരോഗ്യകിരണം : സംസ്ഥാനത്തെ എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള അര്‍ബുദ – ഹൃദ്രോഗ – വൃക്ക – മസ്തിഷ്ക രോഗം ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് സൌജന്യചികിത്സ ഉറപ്പാക്കൂന്ന പദ്ധതി.
ആപ്തമിത്രം: പ്രകൃതിദുരന്തങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി. രാജ്യാന്തര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് 3000 പേര്‍ക്കാണ് ഇതിനാവശ്യമായ പരിശീലനം
നല്‍കിയത്.
ആഫ്റ്റര്‍കെയര്‍ ഹോം: സാമൂഹിക നീതി വകുപ്പിന്റെ ചില്‍ഡ്രന്‍സ് ഹോം, സ്പെഷല്‍ ഹോം, ബാലമന്ദിരം, പൂവര്‍ ഹോം, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലെ 18 വയസ്സ് കഴിഞ്ഞ വനിതകളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനം. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും സൌകര്യം നല്‍കും.
ഇ – ഗവേണന്‍സ്: സര്‍ക്കാര്‍ സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്കു പരിചിതമാക്കുന്ന പദ്ധതി.
ഉത്തരവാദിത്ത ടുറിസം : സ്ഥായിയായ ടുറിസം പദ്ധതി എന്ന ആശയത്തോടെ ടൂറിസം വകുപ്പ് 2007ല്‍ ആരംഭിച്ച നൂതന പദ്ധതി. കുടുംബശ്രീയുടെ സഹായത്താല്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.