ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 3

പോളിഗാര്‍ കലാപങ്ങള്‍
ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയവ്യവസ്ഥയാണ് “പോളിഗാരിസമ്പ്രദായം’. നാട്ടുരാജാക്കന്‍മാരുടെ കീഴിലുള്ള ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ ആയിരുന്നു പോളിഗാര്‍മാര്‍’. രാജാവിനെയും ജനങ്ങളെയും ബന്ധിപ്പിച്ചിരുന്ന കണ്ണികളായിരുന്നു പോളിഗാര്‍മാര്‍. ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്‍മാര്‍ ബ്രിട്ടിഷുകാര്‍ക്ക് കീഴടങ്ങിയപ്പോള്‍ രാജ്യസ്നേഹികളായ പോളിഗാര്‍മാര്‍ അതിനു തയ്യാറായില്ല. ജനകീയപിന്തുണയോടെ ബ്രിട്ടിഷുകാരുമായി ഏറ്റുമുട്ടാന്‍ ചില പോളിഗാര്‍മാര്‍ തീരുമാനിച്ചു. വീരപാണ്ഡ്യ കട്ടബൊമ്മന്‍, മരുതുപാണ്ഡ്യന്‍ എന്നിവരാണ് പോളിഗാര്‍കലാപങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.
1. കട്ടബൊമ്മനും മരുതുപാണ്ഡ്യനും
പാഞ്ചാലംകുറിച്ചിയിലെ പോളിഗാര്‍ ആയിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മനും ഇംഗ്ലീഷുകാരുമായുള്ള പോരാട്ടം നടന്നത് 1792-99 കാലത്താണ്. ബ്രിട്ടീഷുകാരുടെ അന്യായമായ നികുതികളും രാംനാട് കളക്ടര്‍ ജാക്സന്റെ മോശം പെരുമാറ്റവുമാണ് കട്ടബൊമ്മന്റെ കലാപത്തിന് കാരണമായത്. 1794-ല്‍ നാലാം മൈസൂര്‍യുദ്ധം നടക്കുമ്പോള്‍ ബ്രിട്ടീഷ്ഭരണത്തെ തൂത്തെറിയാന്‍ പോളിഗാര്‍മാര്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. ശിവഗംഗയിലെ പോളിഗാര്‍ മരുതു പാണ്ഡ്യനും കട്ടബൊമ്മനുമായി ഈ സമയത്ത് സൗഹൃദത്തിലായി. എന്നാല്‍ കട്ടബൊമ്മനെ ചതിവില്‍ പിടികൂടിയ ബ്രിട്ടീഷുകാര്‍ 1799 ഒക്ടോബര്‍ 17-ന് വലിയൊരു ജനാവലിയുടെ മുന്നില്‍ തൂക്കിലേറ്റി.
1801 ഒക്ടോബറില്‍ മരുതുപാണ്ഡ്യനെയും പിടികൂടി ഇംഗ്ലീഷുകാര്‍ വിചാരണചെയ്ത് വധിച്ചു.
2. കിട്ടൂര്‍ ചന്നമ്മ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വനിതകളില്‍ ശ്രദ്ധേയയാണ് കിട്ടൂര്‍ ചന്നമ്മ. കര്‍ണാടകത്തിലെ കിട്ടൂരിലെ ഭരണാധികാരി ശിവലിംഗരുദ്ര ദേശായിയുടെ പത്നിയായിരുന്ന ചന്നമ്മ. 1824-ല്‍ ശിവലിംഗരുദ്ര മരിച്ചതിനെത്തുടര്‍ന്ന് ചന്നമ്മ രാജാവിന്റെ പിന്‍ഗാമിയായി ഒരു പുത്രനെ ദത്തെടുത്തെങ്കിലും ബ്രിട്ടീഷുകാര്‍ അംഗീകരിച്ചില്ല. കിട്ടൂര്‍ പിടിച്ചെടുക്കാന്‍ എത്തിയ ബ്രിട്ടീഷുകാരെ പ്രദേശികമുഖ്യനായ
രായപ്പയുടെ സഹായത്തോടെ ചന്നമ്മ നേരിട്ടു. ബ്രിട്ടിഷുകാരും ചന്നമ്മയുമായുള്ള പോരാട്ടം ഏതാനും വര്‍ഷങ്ങള്‍ നീണ്ടു. 1829-ല്‍ ഇംഗ്ലീഷുകാര്‍ രായപ്പയെ പിടികൂടി വധിക്കുകയും ചന്നമ്മയെ തടവിലാക്കുകയും ചെയ്തു. ജയിലിൽവെച്ച് അവര്‍ അന്തരിച്ചു.